ഒരു മാസം കഴിഞ്ഞിട്ടും അർജുനെവിടെ? ഈ അനാസ്ഥ ഇനിയും കണ്ടു നിൽക്കാൻ വയ്യ; ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് കുടുംബം
രണ്ടുദിവസത്തിനുള്ളിൽ തിരച്ചിൽ ആരംഭിച്ചില്ലെങ്കിൽ കർണാടകയിൽ എത്തി പ്രതിഷേധമിരിക്കുമെന്ന് ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബം. അർജ്ജുനെ കാണാതായിട്ട് ഒരു മാസം താണ്ടിയിട്ടും കണ്ടെത്താൻ കഴിയാത്തതിലും തിരച്ചിൽ അനിശ്ചിതമായി തുടരുന്നതിലും പ്രതിഷേധിച്ചാണ് കുടുംബം ഒന്നടങ്കം ഷിരൂരിൽ പ്രതിഷേധം ആരംഭിക്കാൻ ആലോചിക്കുന്നത്.
കന്നട ജില്ലാ ഭരണകൂടത്തിനെതിരെ നേരിട്ട് എത്തി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് താൻ തിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎൽഎയും നേരിട്ട് കാണുമെന്നും ജിതിൻ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതെന്നും ഈ അനാസ്ഥ ഇനിയും കണ്ടു നിൽക്കാൻ കഴിയില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു. പലതരം കാരണം പറഞ്ഞു തിരച്ചിൽ വൈകിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ പുഴയിൽ ഇറങ്ങാൻ സമ്മതിച്ചിട്ടും ഭരണകൂടം വിലക്കുകയാണ്. ഇനിയും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ അർജുന്റെ ഭാര്യയും അമ്മയും മറ്റു കുടുംബാംഗങ്ങളുമൊന്നടങ്കം ഷിരൂരിലേക്ക് പോകുമെന്നും ജിതിൻ കൂട്ടിച്ചേർത്തു.
What's Your Reaction?