അങ്ങനെയെങ്കിൽ ഔദ്യോഗികമായി അറിയിക്കും, അതുവരെ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല: ലിജോ ജോസ് പെല്ലിശ്ശേരി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചർച്ചയായതിനു പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. തൊഴിലാളികളുടെ ശാക്തീകരണവും പുത്തൻ സിനിമ സംസ്കാരവും ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലായിരുന്നു സംഘടനയുടെ രുപീകരണം. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ.
നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.
"മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല", എന്നായിരുന്നു ലിജോ ജോസിന്‍റെ വാക്കുകള്‍.
What's Your Reaction?