ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം നൽകണമെന്ന് ഹൈക്കോടതി; സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി

Aug 22, 2024 - 17:45
 0  1
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം നൽകണമെന്ന് ഹൈക്കോടതി; സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്നും  സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി, റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങൾ സർക്കാർ പരിശോധിച്ചു. കോൺക്ലേവിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow