ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കണമെങ്കില്‍ പരാതി വേണം; ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ല: എ.കെ ബാലൻ

Aug 20, 2024 - 16:53
 0  0
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കണമെങ്കില്‍ പരാതി വേണം; ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ല: എ.കെ ബാലൻ

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവിടാൻ കോടതി അനുമതി വേണമെന്ന് മുൻ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ. പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവന്നാൽ നടപടികളിലേക്കു കടക്കാം. റിപ്പോര്‍ട്ട് പുറത്തുവിടാൻ തുടക്കം മുതലേ തടസമുണ്ടായിരുന്നുവെന്നും കേസെടുക്കണമെങ്കില്‍ പരാതി വേണമെന്നും ബാലൻ പറഞ്ഞു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം നേതാവ്. മൊഴികൾ പ്രസിദ്ധീകരിക്കരുതെന്ന നിലപാടാണ് ഒരു ഡബ്ല്യൂ.സി.സി അംഗവും സ്വീകരിച്ചത്. ഇത് ഒരുകാരണവശാലും വെളിപ്പെടുത്തില്ലെന്ന് മൊഴി നൽകിയവർക്ക് ഹേമ കമ്മിറ്റി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 400 പേജുകൾ മൊഴികളായും രേഖകളായുമുണ്ട്. ഇതു മുഴുവൻ കമ്മിറ്റി സർക്കാരിന് നൽകിയിട്ടില്ല. വ്യക്തിപരമായ പരാതിയായി സർക്കാരിന് മുന്നിൽ ഒന്നും ലഭിച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.

''മുൻപുള്ള അടൂർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ഉണ്ടായില്ല. ഒരു വ്യവസായത്തെ ഇല്ലാതാക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അവധാനതയോടെ ഇടപെടും. പുറത്തുവിടാൻ പാടില്ലെന്ന കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് നടപടി വൈകിയത്. സ്വമേധയാ കേസെടുത്താൽ എഫ്.ഐ.ആർ ഇടണം. അതിനു പരാതിയുണ്ടാവണം. ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ല. അതിനു വ്യക്തിപരമായ പരാതി വേണം. സർക്കാരിനു മുന്നിൽ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കമേയുള്ളൂ. ആരു പറഞ്ഞു, ആർക്കെതിരെ പറഞ്ഞുവെന്നൊന്നും റിപ്പോർട്ടിലില്ല.''

നിർഭയമായി മൊഴിനൽകാമെന്ന് കമ്മിഷൻ ഉറപ്പുനൽകിയതാണ്. മൊഴിനൽകുന്നവരുടെ പേരുകൾ പറയില്ലെന്ന് കമ്മിഷൻ ഉറപ്പുനൽകി. റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവിടാൻ കോടതി അനുമതി വേണം. പ്രസിദ്ധീകരിക്കാത്ത ഭാഗം വന്നാൽ നടപടികളിലേക്ക് കടക്കാമെന്നും എ.കെ ബാലൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow