ഇന്നു വേട്ടയാടുന്നവൻ നാളെ വേട്ടയാടപ്പെടും; സിക്കാഡയ്ക്ക് ഹൗസ് ഫുൾ സമ്മാനിച്ച് പ്രേക്ഷകർ

Aug 9, 2024 - 20:37
 0  3
ഇന്നു വേട്ടയാടുന്നവൻ നാളെ വേട്ടയാടപ്പെടും; സിക്കാഡയ്ക്ക് ഹൗസ് ഫുൾ സമ്മാനിച്ച് പ്രേക്ഷകർ

 ആരും ഭയക്കുന്ന പുലിയറയിലേക്കുള്ള നായക കഥാപാത്രത്തിന്റെ യാത്രയും അനുഭവങ്ങളും തിരിച്ചറിവുമാണ് സിക്കാഡ. മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ   ശ്രീജിത്ത് ഇടവന സിനിമാ സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ആദ്യ ശ്രമത്തിൽ തന്നെ ഹിറ്റടിക്കുമെന്നാണ് തിയേറ്ററുകളിലെ ഹൗസ്ഫുൾ ബോർഡുകൾ സൂചിപ്പിക്കുന്നത്.

 10 വർഷങ്ങൾക്കു ശേഷം നടൻ രജത് മലയാളത്തിൽ തിരിച്ചെത്തുന്ന നായക കഥാപാത്രം ജോയുടെ നേരത്തോട് നേരം തീരുന്ന യാത്രയും, ഉടനീളം നേരിടേണ്ടിവരുന്ന അപ്രതീക്ഷിത പ്രതിസന്ധികളുമാണ് ഒറ്റവാക്യത്തിൽ പറഞ്ഞാൽ സിക്കാഡയുടെ പ്രമേയം.   സർവൈവർ ത്രില്ലർ ജോണറിൽ പെടുന്ന ചിത്രത്തിൽ മിസ്റ്ററിയും
  സസ്പെൻസും ത്രില്ലും ട്വിസ്റ്റും ഒക്കെ ആവോളമുണ്ട്.

  കാടിനെ അതേപോലെ സിനിമയിലേക്ക് ഒപ്പിയെടുത്ത മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ഹിറ്റ്  ചിത്രങ്ങളിലൂടെ പേരെടുത്ത ഫസൽ എ ബക്കറുടെ ഓഡിയോഗ്രാഫിയും  നവീന്‍ രാജിന്റെ ക്യാമറ വർക്കും വലിയ കയ്യടി അർഹിക്കുന്നുണ്ട്.

പ്രകൃതിയാണ് സിനിമയിലെ പ്രധാന ഘടകം. ഒരൊറ്റ ദിവസത്തെ നായകന്റെ കാട്ടിലൂടെയുള്ള യാത്രയും പുറത്തു കടക്കുമ്പോഴുള്ള ഉൾത്തിരുത്തലുകളുമാണ് സിനിമയുടെ ഒഴുക്ക്. കഥ പുരോഗമിക്കുന്നതിനനുസരിച്ച് കാടിന്റെ  ഭാവവും സ്വഭാവവും മാറുന്നതായി കാണാം. 

 പുലിയറയിലെ ആരും ഭയക്കുന്ന കൂറ്റന്റെ കോട്ടയിലേക്കുള്ള നായകന്റെ കാലെടുത്തുവെപ്പും പിന്നീടങ്ങോട്ട് അരങ്ങേറുന്ന സത്യവും മിഥ്യയും വേർതിരിച്ച് അറിയാൻ കഴിയാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് സിക്കാഡ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ജെയിംസ് ജോസിന്റെ കൂറ്റൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഒഴുക്ക്. 

 വലിച്ചുകീറാൻ കാത്തിരിക്കുന്ന വേട്ട മൃഗങ്ങളും, കാട്ടിൽ അകപ്പെട്ടവരെ വഴിതെറ്റിക്കുന്ന പ്രകൃതിയും, നന്മയും തിന്മയും അറിവും തിരിച്ചറിവും എല്ലാം സിക്കാഡയിൽ കാണാം. സംവിധായകൻ ശ്രീജിത്ത് തന്നെ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒന്നിനോടൊന്ന് വ്യത്യസ്തപ്പെട്ട തന്റെ ഹിറ്റുകളുടെ പട്ടികയിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുന്ന പാട്ടുകളാണ് ചിത്രത്തിനായി ശ്രീജിത്ത് ഒരുക്കിയിരിക്കുന്നത്.

 കർമ്മ എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പതിയെ കാണികളിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് ഹാഫിന് ശേഷമുള്ള ഭാഗം അങ്ങേയറ്റം എൻഗേജിങ്ങുമാണ്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സംവിധായകനും കൂട്ടർക്കും നിഷ്പ്രയാസം കഴിഞ്ഞു എന്ന് തന്നെ പറയാം. കൂടാതെ ടെയിൽ എൻഡിൽ ഒളിപ്പിച്ച സസ്പെൻസും ചിത്രത്തെ നിർബന്ധമായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് തന്നെ പറയിക്കുന്നുണ്ട്.

 ക്ലീഷേ നായക കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്ര നിർമിതിയും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു അട്രാക്ഷൻ പോയിന്റ്. ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഭൂരിഭാഗം പേരും തുടക്കക്കാർ ആണെങ്കിലും എവിടെയും മുഴച്ചു നിൽക്കാത്ത പ്രകടനങ്ങളാണ് ചിത്രത്തിന്റെ മികവ്. മലയാള സിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത വന സൗന്ദര്യവും സിനിമയുടെ അട്രാക്ഷൻ പോയിന്റ് ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow